25 C
Thrissur
ശനിയാഴ്‌ച, ജൂലൈ 27, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേര്‍ക്ക് ആക്രണം: യുവാവ് അറസ്റ്റില്‍

ആലപ്പുഴ:ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കും വാഹനത്തിനും നേരെ യുവാവിന്റെ ആക്രമണം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂര്‍ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീര്‍ത്ഥാടകസംഘം ചായകുടിക്കുന്നതിന് കളര്‍കോട് ജംഗ്ഷനില്‍ വാഹനം നിര്‍ത്തി. ഇതേ സമയം അര്‍ജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു.
തീര്‍ത്ഥാടക സംഘത്തിലെ കുട്ടികളില്‍ ചിലര്‍ യുവാവിന്റെ ബൈക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ടതോടെ അര്‍ജ്ജുന്‍ കുട്ടികളെ ബൈക്കില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീര്‍ത്ഥാടകരും യുവാവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈകോടാലിയുമായി തിരികെയെത്തി തീര്‍ത്ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീര്‍ത്ഥാത്ഥാടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത്പൊലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജ്ജുന്‍ അറസ്റ്റിലായത്.

പോള്‍ മുത്തൂറ്റ് വധം: ആറ് പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി. പ്രതികളെ വെറുതെവിട്ടതിനെതിരെ കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജാണ് സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ എല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019ലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭക്തിസാന്ദ്രം, ശ്രീതിരുവൈരാണിക്കുളം നടതുറന്നു

കാലടി: ആകാംക്ഷാഭരിതമായ കണ്ണുകളില്‍ ആനന്ദാശ്രു നിറച്ച് തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതി ദേവിയുടെ തിരുനട തുറന്നു. മംഗല്യപട്ടുടുത്ത്, കനകാഭിഷിക്തയായി ദീപപ്രഭാവലിയില്‍ നീരാടിയ ദേവീദര്‍ശനത്താല്‍ ഭക്തമനസുകള്‍ സായൂജ്യമടഞ്ഞു. വര്‍ണ്ണാഭമായ തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പ് ചടങ്ങുകള്‍ ആരംഭിച്ചത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും തിരുവാഭരണങ്ങളും അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ശങ്കരന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട വര്‍ണ്ണാഭമായ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മേല്‍ശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി ശ്രീകോവിലേക്ക് എടുത്തു. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ചു ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ച ഉടനെ നടതുറക്കുന്നതിന് ആചാര വിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിചെറുമുക്ക് വാസുദേവന്‍ അക്കിത്തിരിപ്പാടും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണി തങ്കമണി ബ്രാഹ്മണിയമ്മയും നടയ്ക്കല്‍ സന്നിഹിതരായി. തുടര്‍ന്ന് ബ്രാഹ്മണി അമ്മ നടയ്ക്കല്‍ വന്നു നിന്ന് ‘സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തു നിന്നും എഴുന്നള്ളിയിട്ടുണ്ടോ’ എന്ന് മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ‘എത്തിയിട്ടുണ്ട്’ എന്ന് സമുദായം തിരുമേനി മറുപടി നല്‍കി. തുടര്‍ന്ന് ‘നടതുറപ്പിയ്ക്കട്ടേ’ എന്ന് മൂന്നുവട്ടം വിളിച്ചു ചോദിച്ചു. ‘തുറപ്പിച്ചാലും’ എന്നു സമുദായം തിരുമേനി മൂന്നു വട്ടം മറുപടി പറഞ്ഞു. പിന്നാലെ ‘തിരുമേനി നടതുറന്നാലും’ എന്നു പുഷ്പ്പിണി അറിയിച്ചതോടെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവച്ചു പൂത്തിരുവാതിര കൊണ്ടാടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ വസിക്കുന്ന ദേവിയോടൊപ്പം ബ്രാഹ്മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. നടതുറപ്പിന്റെ 12 നാളുകളില്‍ രാത്രി നട അടച്ചശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുകയും പുലര്‍ച്ചെ നടതുറക്കുന്നതിനു മുന്നോടിയായി തിരികെ ശ്രീകോരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനും വിശാലമായ പന്തലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ദര്‍ശനം കൂടാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെയാണ് വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ മുതല്‍ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടിവെള്ളമില്ല, കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍: കോര്‍പ്പറേഷനില്‍ പ്രത്യേകിച്ച് പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുടഹ്ങി മാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം.സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കാലികുടങ്ങളും, പ്ലേ കാര്‍ഡും ഏന്തി പ്രധാന കവാടം അടച്ച് വനിത കൗണ്‍സിലര്‍മാരടക്കം കുത്തിയിരിപ്പ് സമരം നടത്തി.
140 കോടി അമൃതം പദ്ധതിയില്‍ കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി മാത്രം ചെലവ് ചെയ്തിട്ടും, കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്ക് കുടി വെള്ളം ലഭിക്കുന്നില്ലയെന്നും, 140 കോടിയില്‍ 100 കോടിയും പൈപ്പുകള്‍ വാങ്ങിക്കൂട്ടി മണ്ണിനടിയില്‍ കുഴിച്ചിട്ട് കമ്മീഷന്‍ വാങ്ങുകയാണ് എല്‍.ഡി.എഫ് ഭരണസമിതി ചെയ്തതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വളളൂര്‍ ആരോപിച്ചു.എന്തുകൊണ്ടാണ് കുടി വെള്ളം കിട്ടാത്തതെന്ന് ഭരണസമിതിക്ക് നേതൃത്വം നല്‍ക്കുന്ന സി.പി.എം ജനങ്ങളോട് തുറന്നു പറയണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലിന് അകത്തും, പുറത്തും, മേയറോടും സി.പി.എം നേതൃത്വത്തോടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോടും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിവെള്ളക്ഷാമം രൂക്ഷമാവുകയല്ലാതെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.
സമരത്തിനിടെ രാജന്‍ പല്ലന്‍,എന്‍.എ. ഗോപകുമാര്‍,മുകേഷ് കൂളപറമ്പില്‍,വിനീഷ് തയ്യില്‍,ശ്രീലാല്‍ ശ്രീധര്‍ എന്നിവരെ ഈസ്റ്റ് പോലീസ് വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി, പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.ഐ.പി.പോള്‍,ജോണ്‍ ഡാനിയല്‍,ജെയ്ജു സെബാസ്റ്റ്യന്‍,ഇ.വി.സുനില്‍ രാജ്,ലാലി ജെയിംസ്,എന്‍.എ. ഗോപകുമാര്‍,ചിപ്പ് ജയപ്രകാശ് പൂവത്തിങ്കല്‍,കെ രാമനാഥന്‍,മുകേഷ് കുളപ്പറമ്പില്‍,ശ്യാമള മുരളീധരന്‍,റെജി ജോയ്,സിന്ധു ആന്റോ,ലീലാ വര്‍ഗീസ്,നിമ്മി റാപ്പായി,വിനേഷ് തയ്യില്‍,സുനിതാ വിനു,മേഴ്‌സി അജി,ശ്രീലാല്‍ ശ്രീധര്‍,അഡ്വ. വില്ലി,രന്യബൈജു,എബി വര്‍ഗീസ്,സനോജ് പോള്‍ നേതൃത്വം നല്‍കി.

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍, കരിദിനമാചരിച്ച് കോണ്‍ഗ്രസ്

തൃശൂര്‍: സത്യപ്രതിജ്ഞാ ലംഘനം നടത്തി ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രിസഭയില്‍ നിന്നും പുറത്തായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ സത്യപ്രതിജ്ഞാ ദിവസമായ  കോണ്‍ഗ്രസ് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു.കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
കരിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ടൗണില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഐ.പി പോള്‍ അധ്യക്ഷത വഹിച്ചു.സുനില്‍ അന്തിക്കാട്,ജോണ്‍ ഡാനിയേല്‍,രാജേന്ദ്രന്‍ അരങ്ങത്ത്,രാജന്‍ പല്ലന്‍,കെ.എച്ച് ഉസ്മാന്‍ഖാന്‍,കെ.എഫ് ഡൊമിനിക്, സി.ഡി ആന്റസ്,കെ.ഗോപാലകൃഷ്ണന്‍,രവി ജോസ് താണിക്കല്‍,കെ.ഗിരീഷ്‌കുമാര്‍,എം.എസ് ശിവരാമകൃഷ്ണന്‍,അഡ്വ.സുബി ബാബു,ഫ്രാന്‍സിസ് ചാലിശ്ശേരി,ബൈജു വര്‍ഗ്ഗീസ്,ഹാപ്പി മത്തായി,എ.കെ സുരേഷ്,ജെയിംസ് പാലമറ്റം,ഷീല രാജന്‍ പ്രസംഗിച്ചു.
കൊടുങ്ങല്ലൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ടി.എം നാസറും ഒല്ലൂരില്‍ ഡേവിസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും മണലൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ എം.വി അരുണിന്റെ അദ്ധ്യക്ഷതയില്‍ ടി.എം നൗഷാദും പുത്തൂരില്‍ സിനോയ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും പാവറട്ടിയില്‍ ആന്റോ ലിജോയുടെ അദ്ധ്യക്ഷതയില്‍ ഒ.ജെ ഷാജന്‍ മാസ്റ്ററും എരുമപ്പെട്ടിയില്‍ വി. കേശവന്‍, ചാലക്കുടിയില്‍ വി.ഒ പൈലപ്പന്‍,എടവിലങ്ങ് മണ്ഡലത്തില്‍ സി കെ സോമന്‍, എസ്എന്‍ പുരം മണ്ഡലത്തില്‍ സുനീഷ് പെരിഞ്ഞനം,അഴീക്കോട് മണ്ഡലത്തില്‍ പി.കെ ഷംസുദ്ദീന്‍,തൈക്കാട് മണ്ഡലത്തില്‍ സ്റ്റീഫന്‍ മാസ്റ്റര്‍,കുന്നംകുളത്ത് കെ.ജയശങ്കര്‍,അടാട്ട് വിപിന്‍ വടേരിയാട്ടില്‍ കരിദിനം ഉദ്ഘാടനം ചെയ്തു.

ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി: ചെന്നിത്തല

അതിരപ്പിള്ളി:ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതിരപ്പിള്ളി പി.ടി.തോമസ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തും, കടമെടുപ്പും, അഴിമതിയും ജനവിരുദ്ധതയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖ മുദ്രയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് പതാക ഉയര്‍ത്തി ക്യാമ്പിന്റെ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ. ജനീഷ് അധ്യക്ഷനായി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍,ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂര്‍,രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു,സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്,പി.എന്‍. വൈശാഖ്,റിജില്‍ മാങ്കുറ്റി,അഡ്വ. ആബിദ് അലി,ശോഭ സുബിന്‍, അഡ്വ. സി.പ്രമോദ്, അഭിലാഷ് പ്രഭാകര്‍, ജെലിന്‍ ജോണ്‍, അനില്‍ പരിയാരം, എച്.എം നൗഫല്‍, അനീഷ ശങ്കര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ കെ.എസ്. ശബരിനാഥന്‍,റോയ് മാത്യു,ഷാരിസ് മുഹമ്മദ്,എം. ലിജു ക്ലാസുകള്‍ നയിച്ചു.രാത്രി വൈകി നടന്ന പ്രമേയ ചര്‍ച്ച കളില്‍ സംഘടന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.എസ്. ശ്യാംകുമാര്‍,രാഷ്ട്രീയ പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മോഹന്‍ എന്നിവര്‍ അവതരിപ്പിച്ചു.

ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; വിടപറഞ്ഞത് പാട്ടിന്റെ ഹരിതചാരുത

കോട്ടയം: മലയാളക്കരയുടെ മനോഹാരിത വാക്കുകളില്‍ ചാലിച്ച് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നാളെ. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു.
അറുപതോളം സിനിമകള്‍ക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയില്‍ പലതും വന്‍ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനല്‍ നാടകങ്ങളടക്കം നാല്‍പതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘ഒന്നാംകിളി പൊന്നാണ്‍കിളി… ‘, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.
മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തില്‍ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആര്‍. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരില്‍ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാര്‍ പ്രസാദ് എന്നു പരിഷ്‌കരിച്ചത്. ചെറുപ്പത്തില്‍ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കുട്ടിക്കാലം മുതല്‍ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സില്‍ ആട്ടക്കഥയെഴുതിയിട്ടുണ്ട്.
പിന്നീട് ‘ഷഡ്കാല ഗോവിന്ദമാരാര്‍’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമല്‍സരത്തില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിര്‍വാദത്തോടെ അതു സിനിമയാക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തില്‍ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തില്‍ ജോണ്‍ പോളിന്റെ സഹായിയുമായി.
പ്രിയദര്‍ശന്റെ ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോല്‍സവം’ എന്ന സിബി മലയില്‍ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകള്‍ ആകാശവാണി തിരഞ്ഞെടുത്തപ്പോള്‍ അതില്‍ രണ്ടാമത് ഈ ഗാനമായിരുന്നു. ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും അടക്കം ഇരുനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 15 വര്‍ഷത്തോളം ചാനല്‍ അവതാരകനായിരുന്നു. ചന്ദ്രോല്‍സവം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.

 

സ്‌കൂള്‍ കലോത്സവം; പരിപാടികള്‍ സമയബന്ധിതമായി നടത്തും: വി.ശിവന്‍കുട്ടി

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ന് 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായി.
ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണം. ഇക്കാര്യത്തില്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. മൂന്നു തവണ വിളിച്ചു കഴിഞ്ഞിട്ടും മത്സരാര്‍ഥി വേദിയില്‍ എത്തിയില്ലെങ്കില്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

 

ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി.
ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ ഭാഗമായായിരുന്നു സംഭാഷണം. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി20ന്റെ അധ്യക്ഷപദത്തില്‍ എത്തിയത്. കൂട്ടായ്മയുടെ അടുത്ത യോഗം സെപ്റ്റംബര്‍ 9, 10 തീയതികളിലാണ്.
യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തത്തെ ഇരുവരും വിലമതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ജീവനുള്ള പാലമാണ്’ ഇന്ത്യന്‍ സമൂഹമെന്നും വിലയിരുത്തി. ചാള്‍സ് മൂന്നാമന്റെ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.

മാളികപ്പുറത്തേത് തീപിടിത്തം; വീണ്ടും വിശദമായ പരിശോധന നടത്തണം

പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറം കതിനക്കളത്തിലുണ്ടായത് തീപിടിത്തമെന്ന് പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. വീണ്ടും വിശദമായ പരിശോധന നടത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഹൈക്കോടതിക്കും നല്‍കും.
കഴിഞ്ഞ ദിവസം കതിന പൊട്ടിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനു സമീപം വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ മാളികപ്പുറം ഇന്‍സിനറേറ്ററിന്റെ ഭാഗം കുലുങ്ങി. തീ ആളിക്കത്തിയത് തൊട്ടടുത്ത മരത്തിലേക്കും പടര്‍ന്നു.