കോട്ടയം: സിസ്റ്റർ അഭയ കൊലക്കേസിന്റെ സുപ്രധാന സാക്ഷിയായിരുന്ന അടയ്ക്കാ രാജുവിന്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ. സിസ്റ്റർ അഭയയെ കൊന്ന വൈദീകരെ കണ്ടുവെന്ന സാക്ഷിമൊഴിയിൽ ഉറച്ചുനിന്ന് ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫി ക്കും ജീവപര്യന്തം ശിക്ഷയ്ക്ക് വഴിതെളിച്ച അടയ്ക്കാ രാജുവിന് നാട്ടുകാരുടെ സ്നേഹ സമ്മാനം.
ക്രിസ്തുമസ് ആഘോഷങ്ങൾക്കായി എ.ടി.എമ്മിൽ എത്തിയ രാജു അക്കൗണ്ടിലെ ലക്ഷങ്ങൾ കണ്ടു സ്തംഭിച്ചു. കോടതിയിൽ മണിക്കൂറോളം വിസ്താരം നടത്തിയപ്പോഴും അഭയയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയന്ന് പുലര്‍ച്ചെ മോഷണ ശ്രമത്തിനിടയില്‍ വൈദികരെ കോണ്‍വെന്റില്‍ കണ്ടുവെന്ന മൊഴിയില്‍ രാജു ഉറച്ചു നില്‍ക്കുകയായിരുന്നു. പല പ്രലോഭനങ്ങൾക്കും വാഗ്ദാനങ്ങൾക്കും വഴങ്ങാതെ “എനിക്ക് കാശൊന്നും വേണ്ട ആ കുഞ്ഞിന് നീതി കിട്ടിയല്ലോ. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടല്ലോ. അതിന് കാരണക്കാരനായതിന്റെ സന്തോഷം മതി ” എന്നാണ് രാജു പറഞ്ഞത്.
കഷ്ടതകൾ അനേകമുണ്ടെങ്കിലും അഭയയ്ക്ക് നീതി കിട്ടാൻ അദ്ദേഹം പൊരുതിനിന്നു. രാജുവിന്റെ കുടുംബം രണ്ടു സെന്റ് വീട്ടിൽ ബുദ്ധിമുട്ടിയാണിപ്പോഴും കഴിയുന്നത്. സത്യത്തിനുവേണ്ടി പല ക്രൂരതകൾക്കും പീഡനങ്ങൾക്കും നിലകൊണ്ട രാജുവിന്റെ ജീവിതാവസ്ഥകൾ മാധ്യമങ്ങൾ പകർത്തിയിരുന്നു. വാര്‍ത്തക്കൊപ്പം ബാങ്ക് അക്കൗണ്ട് നമ്പരും നൽകി. ഇതുവരെ പതിനഞ്ചു ലക്ഷത്തോളം രൂപ അക്കൗണ്ടിൽ വന്നു ചേർന്നിട്ടുണ്ട്. നാട്ടിലെ താരമായി മാറിയിരിക്കുകയാണ് രാജുവിപ്പോൾ.