ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയെന്ന് ജയലളിതയുടെ മരണം അന്വേഷിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍.ജയലളിതയും തോഴി ശശികലയും 2012 മുതല്‍ നല്ല ബന്ധത്തിലായിരുന്നില്ല എന്നും ജസ്റ്റീസ് അറുമുഖ സ്വാമി കമ്മീഷന്‍ റിപ്പോര്‍ട്ടി ലുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ജയലളിതയുടെ തോഴി ശശികല, ഡോ.ശിവകുമാര്‍, അന്നത്തെ ആരോഗ്യ സെക്രട്ടറി ഡോ. ജെ.രാധാകൃഷ്ണന്‍, മുന്‍ ആരോഗ്യമന്ത്രി സി.വിജയ് ഭാസ്‌കര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ നാലു പേരും വിചാരണ നേരിടണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
തമിഴ്‌നാട് നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടി ല്‍ മരണസമയത്ത് തമിഴ്‌നാട് ചീഫ് സെക്രട്ടറിയായിരുന്ന ഡോ.രാംമോഹന്‍ റാവുവിനെതിരെയും ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.
2016 സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമുള്ള കാര്യങ്ങള്‍ രഹസ്യമാക്കി വച്ചു. ഗുരുതര ഹൃദ്രോഗമുണ്ടായിരുന്ന ജയലളിതയ്ക്ക് അമേരിക്കയിലുള്ള ഡോക്ടര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ വേണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അവ നടത്താന്‍ തയ്യാറായില്ല. എയിംസിലെ മെഡിക്കല്‍ സംഘം ചികിത്സാ കാലയളവിനിടെ ജയലളിത ചികിത്സയിലിരുന്ന അപ്പോളോ ആശുപത്രി സന്ദര്‍ശിച്ചെങ്കിലും മുന്‍ മുഖ്യമന്ത്രിക്ക് ശരിയായ ചികിത്സ കിട്ടിയില്ല.
ജയലളിതയുടെ മരണ സമയം സംബന്ധിച്ചും വ്യക്തത കുറവുണ്ട്. മരണം സംഭവിച്ചെങ്കിലും ആ വിവരം മറച്ചു വച്ചു. ഒരു ദിവസം കഴിഞ്ഞാണ് മരണ വിവരം പുറത്തുവിട്ടതെന്നാണ് ദൃക്‌സാക്ഷി മൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്. 2015 ഡിസംബര്‍ 5ന് രാത്രി 11.30ന് മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. എന്നാല്‍ ഡിസംബര്‍ 4ന് ഉച്ചക്ക് ശേഷം 3നും 3.30നും ഇടയിലാകണം മരണം സംഭവിച്ചതെന്നും 608 പേജുള്ള റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.