ജനുവരി 1 മുതല്‍ സംസ്ഥാനത്തെ സ്കൂള്‍ തുറക്കുമ്പോൾ 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂ എന്നും ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി. 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കണം. വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലില്‍ വേണം. ആഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നു ഉറപ്പു വരുത്തുകയും വേണം.
മാസ്ക്, ഡിജിറ്റൽ തെർമോമീറ്റർ, സാനിറ്റൈസർ, സോപ്പ് എന്നിവ സജ്ജീകരിക്കണം. എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ വഴി ക്ലാസുകൾ നൽകാം. രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കിൽ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.