ആത്മീയ പിതാക്കന്മാരുടെ ഓർമ്മദിനത്തിൽ ആയിരങ്ങൾ പങ്കെടുത്തു
തൃശൂർ:സാമൂഹ്യ സാംസ്‌കാരിക മേഖലകളിൽ നവോത്ഥാനത്തിനുവേണ്ടി ഒരു ചലനം സൃഷ്ഠിക്കുവാൻ വിശുദ്ധ മാർ അബീമേലെൿ തിമോത്തിയോസിനു കഴിഞ്ഞിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ ഓർമപ്പെടുത്തി. പൗരസ്ത്യ കൽദായ സുറിയാനി സഭ, കാലം ചെയ്ത ആത്മീയ പിതാക്കന്മാരായ, വിശുദ്ധ മാർ അഭിമലേക്ക് തിമോഥീയോസ്, മാർ ഒൗദീശോ, മാർ തോമാ ധർമോ, ഡോ. പൗലോസ് മാർ പൗലോസ്, മാർ തിമോഥിയോസ് എന്നിവരുടെ ഒാർമ്മദിനത്തിൽ ആത്മീയ പിതാക്കന്മാരെ അനുസ്മരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തിനിർഭരമായ പ്രാർത്ഥന ശുശ്രൂഷകളിൽ നിരവധി വൈദികരും സഭാ വിശ്വസികളും നാനാവിധ മതസ്ഥരുമായി ആയിരങ്ങൾ പങ്കെടുത്തു. മാർത്ത് മറിയം വലിയ പള്ളിയിൽ ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പ്രധാന കാർമ്മികത്വത്തിലും, മാർ യോഹന്നനാൻ, മാർ ഒൗഗിൻ എന്നീ എപ്പിസ്കോപ്പമാരുടെ സഹകാർമ്മികത്വത്തിലും ഓർമ്മപ്പെരുന്നാൾ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. തുടർന്ന് ഖബറിടത്തിൽ അന്നീദാ ശുശ്രൂഷയും ഉണ്ടായിരുന്നു. അനുസ്മരണ വിരുന്ന് മാർ അപ്രേം മെത്രാപ്പോലീത്ത ആശീർവ്വദിച്ചു. റവന്യൂ മന്ത്രി അഡ്വ. കെ.രാജൻ, എം.എൽ.എ. പി.ബാലചന്ദ്രൻ എന്നിവർ ഖബറിടത്തിൽ പുഷ്പഅർച്ചന നടത്തി. മേയർ എം.കെ. വര്ഗീസ്, പുത്തൻ പള്ളി വികാരി റവ.ഫ്രാൻസിസ് പള്ളിക്കുന്നത്‍, കൊച്ചിൻ ദേവസം പ്രസിഡന്റ് നന്ദകുമാർ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വര്ഗീസ് തുടങ്ങി നിരവധി പ്രമുഖർ അനുസ്മരണ വിരുന്നിൽ പങ്കെടുത്തു.