പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്ന് മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് മുല്ലശേരി ഹയര്‍ സെക്കന്ററി സ്‌കൂളും ഇടം പിടിച്ചിരിക്കുന്നത്. വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ ഫണ്ട്, എം എല്‍ എ ഫണ്ട് എന്നിവ പ്രയോജനപ്പെടുത്തിയാണ് സ്‌കൂളിന് ഹൈടെക് കെട്ടിടം ഉയര്‍ന്നത്.
കിഫ്ബി ഫണ്ടില്‍ നിന്ന് അഞ്ച് കോടി രൂപയും മുരളി പെരുനെല്ലി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 17 ലക്ഷം രൂപയും ചെലവ് ചെയ്താണ് കെട്ടിടം നിര്‍മിച്ചത്. പതിനാല് ക്ലാസ് മുറികള്‍, രണ്ട് കമ്പ്യൂട്ടര്‍ ലാബ്, പ്രധാനധ്യാപികയ്ക്കും പ്രിന്‍സിപ്പലിനും ഓഫീസ് മുറികള്‍, എല്ലാ നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറി സമുച്ചയം, കൗണ്‍സിലിംഗ് റൂം, സ്റ്റാഫ് റൂം, സിക്ക് റൂം, വിശാലമായ വരാന്തകള്‍ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്നതാണ് കെട്ടിടം.
1947ൽ മുല്ലശേരി ഹൈസ്കൂൾ സ്ഥാപക സമിതി രൂപീകരിച്ചാണ് സ്കൂളിന്റെ പ്രവർത്തനം തുടങ്ങുന്നത്. സംഗീത സംവിധായകൻ മോഹൻ സിതാര അടക്കമുള്ള നിരവധി പ്രമുഖരെ സമൂഹത്തിന് സംഭാവന നൽകിയ ചരിത്രം കൂടിയുണ്ട് മുല്ലശേരി സ്കൂളിന്.
മെയ് 30ന് സംസ്ഥാനതലത്തില്‍ പുതിയതായി നിര്‍മ്മിച്ചതും നവീകരിച്ചതുമായ 76 സ്‌കൂളുകളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 3.30 ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. തുടര്‍ന്ന് മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം എല്‍ എ സ്‌കൂളിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും.
ടി എന്‍ പ്രതാപന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ചടങ്ങില്‍ മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡന്റ് ലതി വേണുഗോപാല്‍, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോഹന്‍ദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേര്‍ പേഴ്‌സണ്‍ ദില്‍ന ധനേഷ്, സ്‌കൂള്‍ പ്രധാന അധ്യാപിക ടി വി ഹേമലത, മുല്ലശ്ശേരി ബ്‌ളോക്കിലെ വിവിധ പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.