35 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 18, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ജംഷഡ്പൂരിനെ അടിച്ചിട്ട് കൊമ്പന്‍മാര്‍, ബ്ലാസ്റ്റേഴ്‌സിന് എട്ടാം വിജയം,സ്‌കോര്‍: 3-1

വായിരിച്ചിരിക്കേണ്ടവ

കൊച്ചി: ജംഷഡ്പൂരിനെ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം വിജയം. 12 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നെണ്ണം മാത്രം തോറ്റ ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തലസ് ജിയാനു (9ാം മിനിറ്റ്), ദിമിത്രിയോസ് ഡയമെന്റകോസ് (31, പെനല്‍റ്റി), അഡ്രിയന്‍ ലൂണ (65) എന്നിവര്‍ ഗോളുകള്‍ നേടി. ജംഷഡ്പൂരിന്റെ ഏകഗോള്‍ നൈജീരിയന്‍ താരം ഡാനിയല്‍ ചിമ സ്വന്തമാക്കി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു (10)
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ ഒന്‍പതാം മിനിറ്റില്‍ ഗ്രീക്ക് ഓസ്‌ട്രേലിയ സഖ്യനീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളെത്തിച്ചത്. ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ തകര്‍പ്പന്‍ നീക്കം ജംഷഡ്പൂര്‍ വലയില്‍. ജിയാനുവിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി. അതുവരെ ഗോള്‍ നേടുന്നതിനായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ നിരന്തര പരിശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തി.
17ാം മിനിറ്റിലെ സമനില ഗോള്‍ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം കയറിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് കിട്ടിയ പന്ത് ഡാനിയല്‍ ചിമ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഇടം കാല്‍ ഷോട്ട് ചാടി തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലെസ്‌കോ ശ്രമിച്ചു. പക്ഷേ ലെസ്‌കോയുടെ കാലില്‍ തട്ടി പന്ത് വലയില്‍. സ്‌കോര്‍ 11.
ബ്ലാസ്റ്റേഴ്‌സിന്റെ പെനല്‍റ്റി ഗോള്‍ 31ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം തടയുന്നതിനിടെ പെനല്‍റ്റി ഏരിയയില്‍ ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിന്റെ ഹാന്‍ഡ് ബോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചതോടെ റഫറി പെനല്‍റ്റി അനുവദിച്ചു. ദിമിത്രിയോസിന്റെ ഇടം കാല്‍ കിക്ക് വലയുടെ ഇടതുമൂലയില്‍ ചെന്നുവീണു.
ലൂണയുടെ ഗോള്‍ ജംഷഡ്പൂര്‍ ബോക്‌സില്‍ ലൂണയുടെ തകര്‍പ്പന്‍ കളി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു പാസ് നല്‍കി ജംഷഡ്പൂര്‍ ബോക്‌സിലെത്തിയ ലൂണയ്ക്കു ഷോട്ടെടുക്കുംമുന്‍പ് അടിക്കാന്‍ പാകത്തില്‍ വച്ചു നല്‍കിയത് അപോസ്തലസ് ജിയാനു. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ലൂണയുടെ ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ വലയുടെ ഇടതുമൂലയില്‍ പതിച്ച് ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലെ ഏക ഗോളും ലൂണയുടേതാണ്. സ്‌കോര്‍ 31
അപ്പോസ്തലസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ദാനിയല്‍ ചീമയിലൂടെ ജംഷഡ്പൂര്‍ സമനില കാണുകയും, ദിമിയുടെ പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് പിടിക്കുകയും ചെയ്തതാണ് ആദ്യ പകുതിയുടെ ആകെത്തുക. നിരന്തരമായ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ജംഷഡ്പൂര്‍ മുന്നേറ്റങ്ങള്‍ ഏതാനും കൗണ്ടറുകളില്‍ ഒതുങ്ങി. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡില്‍ തന്നെ പന്ത് ജംഷഡ്പൂര്‍ ബോക്‌സിലേക്ക് എത്തിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസല്‍ കര്‍ണെയ്‌റോയുടെ ശ്രമം ത്രോ ഇന്നില്‍ അവസാനിച്ചു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ കോര്‍ണര്‍ കിക്കെടുത്ത അഡ്രിയന്‍ ലൂണ പന്ത് സഹലിന് നല്‍കിയെങ്കിലും മികച്ചൊരു മുന്നേറ്റം സാധ്യമായില്ല. പിന്നാലെയെത്തിയ രണ്ട് കോര്‍ണറുകളും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലെത്തിച്ചില്ല.
22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് യുവതാരം കെ.പി. രാഹുലിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളിനായുള്ള ശ്രമം പുറത്തേക്കുപോയി. ജിയാനു ബോക്‌സിനു മധ്യത്തില്‍നിന്നെടുത്ത ഇടം കാല്‍ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പുറത്തേക്കു പോയി. 44ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഷോട്ട് ജംഷഡ്പുര്‍ ഗോള്‍ വലയ്ക്കു ഭീഷണിയാകാതെ പുറത്തേക്കുപോയതും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നിരാശയായി. രണ്ടു മിനിറ്റായിരുന്നു ആദ്യ പകുതിയുടെ അധിക സമയം. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം കെ.പി. രാഹുലിനെ ഫൗള്‍ ചെയ്തതിന്, ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കുറച്ചൊന്നു പ്രതിരോധത്തിലാക്കി. ജംഷഡ്പൂര്‍ താരം ദാനിയല്‍ ചീമയെ ലക്ഷ്യമാക്കിയുള്ള പണ്ഡിതയുടെ ക്രോസ് പക്ഷേ പരാജയപ്പെട്ടുപോയി. 59ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ പവര്‍ഫുള്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോളി പണിപ്പെട്ട് ബാറിനു മുകളിലേക്കു തട്ടിയിട്ട് രക്ഷപെടുത്തി. തുടര്‍ന്ന് സമനില ഗോള്‍ നേടാനുള്ള ജംഷഡ്പൂരിന്റെ ഏതാനും നീക്കങ്ങളും കൊച്ചിയില്‍ കണ്ടു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിരോധത്തിലും കോട്ട കെട്ടിയതോടെ അവയെല്ലാം പാഴായി.
അഡ്രിയന്‍ ലൂണയിലൂടെ മൂന്നാം ഗോള്‍ വഴങ്ങിയതോടെ ജംഷഡ്പൂര്‍ എഫ്‌സി ആദ്യ മാറ്റം കൊണ്ടുവന്നു. മുഹമ്മദ് ഉവൈസിനു പകരം ലാല്‍ദിന്‍പുയും ബോറിസ് സിങ്ങിനു പകരം റിത്വിക് ദാസും വന്നു. തൊട്ടുപിന്നാലെ ഇരട്ട സബ്സ്റ്റിറ്റിയൂഷനുമായി കേരള ബ്ലാസ്റ്റേഴ്‌സുമെത്തി. സഹലും ജിയാനുവും പുറത്തേക്കു പോയപ്പോള്‍ പകരം വന്നത് നിഹാല്‍ സുധീഷും വിക്ടര്‍ മോംഗിലും. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പകരക്കാരന്‍ യുവതാരം നിഹാല്‍ സുധീഷിന്റെ മിന്നല്‍ നീക്കങ്ങള്‍ ജംഷഡ്പൂരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
72ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം ലാല്‍ദിന്‍ലിയാന റെന്ത്‌ലിയുടെ ബോക്‌സിനു വെളിയില്‍നിന്നുള്ള വലം കാല്‍ ഷോട്ട് മിസ്സില്‍ കലാശിച്ചു. 77ാം മിനിറ്റില്‍ നിഷുകുമാറിന്റെ പാസില്‍ മലയാളി ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ മികച്ചൊരു ഷോട്ടും പാഴായി. ബോക്‌സിനു മധ്യത്തില്‍നിന്നുള്ള ഇടം കാല്‍ ഷോട്ട് ഉയര്‍ന്നു പൊങ്ങി പുറത്തേക്കുപോയി. കളിയുടെ വേഗത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് രാഹുലിനെ പിന്‍വലിച്ചു, പകരം വന്നത് മിന്നല്‍ നീക്കങ്ങള്‍ക്കു പേരുകേട്ട ബ്രൈസ് മിറാന്‍ഡയാണ്. മത്സരം അവസാന മിനിറ്റിലെത്തിയതോടെ പന്ത് പിടിച്ച് കളിക്കുകയെന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം. അഞ്ച് മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ കളി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സീസണിലെ തങ്കത്തിളക്കമുള്ള മറ്റൊരു വിജയം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -