26 C
Thrissur
ശനിയാഴ്‌ച, മെയ്‌ 11, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ചു; കൊലപാതകമെന്ന പരാതിയുമായി കുടുംബം

തിരുവനന്തപുരം:പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗി മരിച്ച സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബത്തിന്റെ പരാതി.തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പ്രാഥമിക പോസ്റ്റമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആരോപണം. ശരീരത്തിലും നിരവധി പരുക്കുകള്‍ കാണാനുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊലപാതക സാധ്യതയടക്കം പൊലീസും പരിശോധിക്കുന്നുണ്ട്. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി സ്മിതാകുമാരി (41) ആണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വീട്ടില്‍വച്ച് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്മിതാകുമാരിയെ ഞായാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ചത്.വാര്‍ഡില്‍ ചികിത്സയിലായിരുന്ന സ്മിതാകുമാരിയും മറ്റൊരു രോഗിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇവരെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ചൊവാഴ്ച വൈകിട്ട് 5ന് സ്മിതാകുമാരിയെ ഈ സെല്ലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.
മരണകാരണത്തെ കുറിച്ച് കൃത്യമായ നിഗമനത്തിലെത്താന്‍ ഫൊറന്‍സിക് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും. ആവശ്യത്തിന് ജീവനക്കാരില്ലാത്തതുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍, അന്തേവാസികളുടെ മരണങ്ങളും റിമാന്‍ഡ് പ്രതികളുള്‍പ്പെടെ തടവു ചാടിയ കേസുകളും നേരത്തേ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

- Advertisement -
Exit mobile version