കാലടി: ആകാംക്ഷാഭരിതമായ കണ്ണുകളില്‍ ആനന്ദാശ്രു നിറച്ച് തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതി ദേവിയുടെ തിരുനട തുറന്നു. മംഗല്യപട്ടുടുത്ത്, കനകാഭിഷിക്തയായി ദീപപ്രഭാവലിയില്‍ നീരാടിയ ദേവീദര്‍ശനത്താല്‍ ഭക്തമനസുകള്‍ സായൂജ്യമടഞ്ഞു. വര്‍ണ്ണാഭമായ തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പ് ചടങ്ങുകള്‍ ആരംഭിച്ചത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും തിരുവാഭരണങ്ങളും അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ശങ്കരന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട വര്‍ണ്ണാഭമായ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മേല്‍ശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി ശ്രീകോവിലേക്ക് എടുത്തു. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ചു ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ച ഉടനെ നടതുറക്കുന്നതിന് ആചാര വിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിചെറുമുക്ക് വാസുദേവന്‍ അക്കിത്തിരിപ്പാടും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണി തങ്കമണി ബ്രാഹ്മണിയമ്മയും നടയ്ക്കല്‍ സന്നിഹിതരായി. തുടര്‍ന്ന് ബ്രാഹ്മണി അമ്മ നടയ്ക്കല്‍ വന്നു നിന്ന് ‘സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തു നിന്നും എഴുന്നള്ളിയിട്ടുണ്ടോ’ എന്ന് മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ‘എത്തിയിട്ടുണ്ട്’ എന്ന് സമുദായം തിരുമേനി മറുപടി നല്‍കി. തുടര്‍ന്ന് ‘നടതുറപ്പിയ്ക്കട്ടേ’ എന്ന് മൂന്നുവട്ടം വിളിച്ചു ചോദിച്ചു. ‘തുറപ്പിച്ചാലും’ എന്നു സമുദായം തിരുമേനി മൂന്നു വട്ടം മറുപടി പറഞ്ഞു. പിന്നാലെ ‘തിരുമേനി നടതുറന്നാലും’ എന്നു പുഷ്പ്പിണി അറിയിച്ചതോടെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവച്ചു പൂത്തിരുവാതിര കൊണ്ടാടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ വസിക്കുന്ന ദേവിയോടൊപ്പം ബ്രാഹ്മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. നടതുറപ്പിന്റെ 12 നാളുകളില്‍ രാത്രി നട അടച്ചശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുകയും പുലര്‍ച്ചെ നടതുറക്കുന്നതിനു മുന്നോടിയായി തിരികെ ശ്രീകോരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനും വിശാലമായ പന്തലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ദര്‍ശനം കൂടാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെയാണ് വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ മുതല്‍ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുടിവെള്ളമില്ല, കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം
തൃശൂര്‍: കോര്‍പ്പറേഷനില്‍ പ്രത്യേകിച്ച് പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുടഹ്ങി മാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം.സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കാലികുടങ്ങളും, പ്ലേ കാര്‍ഡും ഏന്തി പ്രധാന കവാടം അടച്ച് വനിത കൗണ്‍സിലര്‍മാരടക്കം കുത്തിയിരിപ്പ് സമരം നടത്തി.
140 കോടി അമൃതം പദ്ധതിയില്‍ കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി മാത്രം ചെലവ് ചെയ്തിട്ടും, കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്ക് കുടി വെള്ളം ലഭിക്കുന്നില്ലയെന്നും, 140 കോടിയില്‍ 100 കോടിയും പൈപ്പുകള്‍ വാങ്ങിക്കൂട്ടി മണ്ണിനടിയില്‍ കുഴിച്ചിട്ട് കമ്മീഷന്‍ വാങ്ങുകയാണ് എല്‍.ഡി.എഫ് ഭരണസമിതി ചെയ്തതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വളളൂര്‍ ആരോപിച്ചു.എന്തുകൊണ്ടാണ് കുടി വെള്ളം കിട്ടാത്തതെന്ന് ഭരണസമിതിക്ക് നേതൃത്വം നല്‍ക്കുന്ന സി.പി.എം ജനങ്ങളോട് തുറന്നു പറയണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലിന് അകത്തും, പുറത്തും, മേയറോടും സി.പി.എം നേതൃത്വത്തോടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോടും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിവെള്ളക്ഷാമം രൂക്ഷമാവുകയല്ലാതെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.
സമരത്തിനിടെ രാജന്‍ പല്ലന്‍,എന്‍.എ. ഗോപകുമാര്‍,മുകേഷ് കൂളപറമ്പില്‍,വിനീഷ് തയ്യില്‍,ശ്രീലാല്‍ ശ്രീധര്‍ എന്നിവരെ ഈസ്റ്റ് പോലീസ് വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി, പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.ഐ.പി.പോള്‍,ജോണ്‍ ഡാനിയല്‍,ജെയ്ജു സെബാസ്റ്റ്യന്‍,ഇ.വി.സുനില്‍ രാജ്,ലാലി ജെയിംസ്,എന്‍.എ. ഗോപകുമാര്‍,ചിപ്പ് ജയപ്രകാശ് പൂവത്തിങ്കല്‍,കെ രാമനാഥന്‍,മുകേഷ് കുളപ്പറമ്പില്‍,ശ്യാമള മുരളീധരന്‍,റെജി ജോയ്,സിന്ധു ആന്റോ,ലീലാ വര്‍ഗീസ്,നിമ്മി റാപ്പായി,വിനേഷ് തയ്യില്‍,സുനിതാ വിനു,മേഴ്‌സി അജി,ശ്രീലാല്‍ ശ്രീധര്‍,അഡ്വ. വില്ലി,രന്യബൈജു,എബി വര്‍ഗീസ്,സനോജ് പോള്‍ നേതൃത്വം നല്‍കി.
സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍, കരിദിനമാചരിച്ച് കോണ്‍ഗ്രസ്
തൃശൂര്‍: സത്യപ്രതിജ്ഞാ ലംഘനം നടത്തി ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രിസഭയില്‍ നിന്നും പുറത്തായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ സത്യപ്രതിജ്ഞാ ദിവസമായ കോണ്‍ഗ്രസ് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു.കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
കരിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ടൗണില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഐ.പി പോള്‍ അധ്യക്ഷത വഹിച്ചു.സുനില്‍ അന്തിക്കാട്,ജോണ്‍ ഡാനിയേല്‍,രാജേന്ദ്രന്‍ അരങ്ങത്ത്,രാജന്‍ പല്ലന്‍,കെ.എച്ച് ഉസ്മാന്‍ഖാന്‍,കെ.എഫ് ഡൊമിനിക്, സി.ഡി ആന്റസ്,കെ.ഗോപാലകൃഷ്ണന്‍,രവി ജോസ് താണിക്കല്‍,കെ.ഗിരീഷ്‌കുമാര്‍,എം.എസ് ശിവരാമകൃഷ്ണന്‍,അഡ്വ.സുബി ബാബു,ഫ്രാന്‍സിസ് ചാലിശ്ശേരി,ബൈജു വര്‍ഗ്ഗീസ്,ഹാപ്പി മത്തായി,എ.കെ സുരേഷ്,ജെയിംസ് പാലമറ്റം,ഷീല രാജന്‍ പ്രസംഗിച്ചു.
കൊടുങ്ങല്ലൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ടി.എം നാസറും ഒല്ലൂരില്‍ ഡേവിസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും മണലൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ എം.വി അരുണിന്റെ അദ്ധ്യക്ഷതയില്‍ ടി.എം നൗഷാദും പുത്തൂരില്‍ സിനോയ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും പാവറട്ടിയില്‍ ആന്റോ ലിജോയുടെ അദ്ധ്യക്ഷതയില്‍ ഒ.ജെ ഷാജന്‍ മാസ്റ്ററും എരുമപ്പെട്ടിയില്‍ വി. കേശവന്‍, ചാലക്കുടിയില്‍ വി.ഒ പൈലപ്പന്‍,എടവിലങ്ങ് മണ്ഡലത്തില്‍ സി കെ സോമന്‍, എസ്എന്‍ പുരം മണ്ഡലത്തില്‍ സുനീഷ് പെരിഞ്ഞനം,അഴീക്കോട് മണ്ഡലത്തില്‍ പി.കെ ഷംസുദ്ദീന്‍,തൈക്കാട് മണ്ഡലത്തില്‍ സ്റ്റീഫന്‍ മാസ്റ്റര്‍,കുന്നംകുളത്ത് കെ.ജയശങ്കര്‍,അടാട്ട് വിപിന്‍ വടേരിയാട്ടില്‍ കരിദിനം ഉദ്ഘാടനം ചെയ്തു.
ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി: ചെന്നിത്തല
അതിരപ്പിള്ളി:ജനങ്ങളെ പേടിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറികഴിഞ്ഞെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. അതിരപ്പിള്ളി പി.ടി.തോമസ് നഗറില്‍ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധൂര്‍ത്തും, കടമെടുപ്പും, അഴിമതിയും ജനവിരുദ്ധതയുമാണ് പിണറായി സര്‍ക്കാരിന്റെ മുഖ മുദ്രയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാവിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ് പതാക ഉയര്‍ത്തി ക്യാമ്പിന്റെ ഔദ്യോഗിക നടപടികള്‍ ആരംഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ. ജനീഷ് അധ്യക്ഷനായി.കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം,കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍,ഡി.സി.സി പ്രസിഡന്റ് ജോസ് വളളൂര്‍,രാഷ്ട്രീയ കാര്യ സമിതി അംഗം എം. ലിജു,സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ എം.പി. വിന്‍സെന്റ്,പി.എന്‍. വൈശാഖ്,റിജില്‍ മാങ്കുറ്റി,അഡ്വ. ആബിദ് അലി,ശോഭ സുബിന്‍, അഡ്വ. സി.പ്രമോദ്, അഭിലാഷ് പ്രഭാകര്‍, ജെലിന്‍ ജോണ്‍, അനില്‍ പരിയാരം, എച്.എം നൗഫല്‍, അനീഷ ശങ്കര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ കെ.എസ്. ശബരിനാഥന്‍,റോയ് മാത്യു,ഷാരിസ് മുഹമ്മദ്,എം. ലിജു ക്ലാസുകള്‍ നയിച്ചു.രാത്രി വൈകി നടന്ന പ്രമേയ ചര്‍ച്ച കളില്‍ സംഘടന പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.എ.എസ്. ശ്യാംകുമാര്‍,രാഷ്ട്രീയ പ്രമേയം ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ മോഹന്‍ എന്നിവര്‍ അവതരിപ്പിച്ചു.
ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു; വിടപറഞ്ഞത് പാട്ടിന്റെ ഹരിതചാരുത
കോട്ടയം: മലയാളക്കരയുടെ മനോഹാരിത വാക്കുകളില്‍ ചാലിച്ച് ആസ്വാദകഹൃദയങ്ങളില്‍ ഇടംനേടിയ ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയായ പ്രസാദിന്റെ അന്ത്യം ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു. സംസ്‌കാരം നാളെ. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീര്‍ഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു.
അറുപതോളം സിനിമകള്‍ക്കു പ്രസാദ് പാട്ടെഴുതിയിട്ടുണ്ട്. അവയില്‍ പലതും വന്‍ ഹിറ്റുകളായിരുന്നു. എട്ടു പ്രഫഷനല്‍ നാടകങ്ങളടക്കം നാല്‍പതിലേറെ നാടകങ്ങളുടെ രചയിതാവാണ്. നടന്‍, അവതാരകന്‍, സഹസംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. ‘ഒന്നാംകിളി പൊന്നാണ്‍കിളി… ‘, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി..’ തുടങ്ങിയവയാണ് ശ്രദ്ധേയ ഗാനങ്ങള്‍.
മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തില്‍ കഥയെഴുതിത്തുടങ്ങിയപ്പോഴാണ് ബി.ആര്‍. പ്രസാദ് എന്നു പേരുമാറ്റിയത്. അതേ പേരില്‍ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് അറിഞ്ഞപ്പോഴാണ് പേര് ബീയാര്‍ പ്രസാദ് എന്നു പരിഷ്‌കരിച്ചത്. ചെറുപ്പത്തില്‍ സംഗീതവും താളവാദ്യവുമായിരുന്നു ആദ്യത്തെ ഇഷ്ടം. കുട്ടിക്കാലം മുതല്‍ കവിതാസ്വാദകനായിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകങ്ങളെഴുതി അവതരിപ്പിച്ചു തുടങ്ങി. ഇരുപത്തൊന്നാം വയസ്സില്‍ ആട്ടക്കഥയെഴുതിയിട്ടുണ്ട്.
പിന്നീട് ‘ഷഡ്കാല ഗോവിന്ദമാരാര്‍’ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടകമല്‍സരത്തില്‍ മികച്ച രചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. എം.ടിയുടെ ആശിര്‍വാദത്തോടെ അതു സിനിമയാക്കാന്‍ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും നടന്നില്ല. പിന്നീട് ഭരതനുമായുള്ള അടുപ്പത്തില്‍ അദ്ദേഹത്തിന്റെ ‘ചമയം’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി. അതിന്റെ തിരക്കഥയെഴുത്തില്‍ ജോണ്‍ പോളിന്റെ സഹായിയുമായി.
പ്രിയദര്‍ശന്റെ ‘കിളിച്ചുണ്ടന്‍ മാമ്പഴ’ത്തിലൂടെയാണ് ഗാനരചയിതാവായി അരങ്ങേറിയത്. അതിലെ ഗാനങ്ങള്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നെയും അവസരങ്ങളെത്തി. ‘ജലോല്‍സവം’ എന്ന സിബി മലയില്‍ ചിത്രത്തിലെ ‘കേരനിരകളാടും…’ എന്ന ഗാനം മലയാളികള്‍ ഹൃദയത്തിലേറ്റുവാങ്ങി. കേരളപ്പിറവിക്കു ശേഷമുള്ള, കേരളീയതയുള്ള പത്തു പാട്ടുകള്‍ ആകാശവാണി തിരഞ്ഞെടുത്തപ്പോള്‍ അതില്‍ രണ്ടാമത് ഈ ഗാനമായിരുന്നു. ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും അടക്കം ഇരുനൂറോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. 15 വര്‍ഷത്തോളം ചാനല്‍ അവതാരകനായിരുന്നു. ചന്ദ്രോല്‍സവം എന്ന നോവല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സനിത പ്രസാദ്. ഒരു മകനും മകളുമുണ്ട്.
സ്‌കൂള്‍ കലോത്സവം; പരിപാടികള്‍ സമയബന്ധിതമായി നടത്തും: വി.ശിവന്‍കുട്ടി
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കലാപരിപാടികള്‍ കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇന്ന് 60 ഇനങ്ങളില്‍ 41 എണ്ണം കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായി.
ആദ്യ ക്ലസ്റ്ററില്‍ മത്സരിക്കാന്‍ കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്‍ തുടങ്ങാനും വൈകി പൂര്‍ത്തിയാകാനും കാരണം. ഇക്കാര്യത്തില്‍ മത്സരാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. മൂന്നു തവണ വിളിച്ചു കഴിഞ്ഞിട്ടും മത്സരാര്‍ഥി വേദിയില്‍ എത്തിയില്ലെങ്കില്‍ മത്സരിക്കാനുള്ള അര്‍ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ഇതൊഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി സംസാരിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ബ്രിട്ടിഷ് രാജാവ് ചാള്‍സ് മൂന്നാമനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാള്‍സ് അധികാരത്തില്‍ കയറിയതിനുശേഷം ആദ്യമായാണ് ഇരു നേതാക്കന്മാരും തമ്മില്‍ സംസാരിക്കുന്നത്. കാലാവസ്ഥയെക്കുറിച്ചും ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ചും ഊര്‍ജ പരിവര്‍ത്തനത്തിനുള്ള ഫണ്ടിങ്ങിനെക്കുറിച്ചുമാണ് ഇരുനേതാക്കളും സംസാരിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിറക്കി.
ജി20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്റെ ഭാഗമായായിരുന്നു സംഭാഷണം. ഡിസംബര്‍ ഒന്നിനാണ് ഇന്ത്യ ജി20ന്റെ അധ്യക്ഷപദത്തില്‍ എത്തിയത്. കൂട്ടായ്മയുടെ അടുത്ത യോഗം സെപ്റ്റംബര്‍ 9, 10 തീയതികളിലാണ്.
യുകെയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാളിത്തത്തെ ഇരുവരും വിലമതിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ജീവനുള്ള പാലമാണ്’ ഇന്ത്യന്‍ സമൂഹമെന്നും വിലയിരുത്തി. ചാള്‍സ് മൂന്നാമന്റെ കാലഘട്ടം വളരെ വിജയകരമാകട്ടെയെന്നും മോദി ആശംസിച്ചു.
ജംഷഡ്പൂരിനെ അടിച്ചിട്ട് കൊമ്പന്‍മാര്‍, ബ്ലാസ്റ്റേഴ്‌സിന് എട്ടാം വിജയം,സ്‌കോര്‍: 3-1
കൊച്ചി: ജംഷഡ്പൂരിനെ കീഴടക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരളത്തിന്റെ കൊമ്പന്‍മാര്‍. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണു കേരള ബ്ലാസ്റ്റേഴ്‌സിന്റെ എട്ടാം വിജയം. 12 കളികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂന്നെണ്ണം മാത്രം തോറ്റ ബ്ലാസ്റ്റേഴ്‌സിന് 25 പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്‌സിനായി അപ്പോസ്തലസ് ജിയാനു (9ാം മിനിറ്റ്), ദിമിത്രിയോസ് ഡയമെന്റകോസ് (31, പെനല്‍റ്റി), അഡ്രിയന്‍ ലൂണ (65) എന്നിവര്‍ ഗോളുകള്‍ നേടി. ജംഷഡ്പൂരിന്റെ ഏകഗോള്‍ നൈജീരിയന്‍ താരം ഡാനിയല്‍ ചിമ സ്വന്തമാക്കി. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോഴും ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു (10)
ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ ഒന്‍പതാം മിനിറ്റില്‍ ഗ്രീക്ക് ഓസ്‌ട്രേലിയ സഖ്യനീക്കമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോളെത്തിച്ചത്. ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റില്‍ ജിയാനുവിന്റെ തകര്‍പ്പന്‍ നീക്കം ജംഷഡ്പൂര്‍ വലയില്‍. ജിയാനുവിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോള്‍ കീപ്പറെ മറികടന്ന് വലയിലെത്തി. അതുവരെ ഗോള്‍ നേടുന്നതിനായി ബ്ലാസ്റ്റേഴ്‌സ് നടത്തിയ നിരന്തര പരിശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തി.
17ാം മിനിറ്റിലെ സമനില ഗോള്‍ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം കയറിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്‍ തട്ടിയകറ്റി. എന്നാല്‍ റീബൗണ്ട് കിട്ടിയ പന്ത് ഡാനിയല്‍ ചിമ ബ്ലാസ്റ്റേഴ്‌സ് വലയിലേക്ക് തട്ടിയിട്ടു. ചിമയുടെ ഇടം കാല്‍ ഷോട്ട് ചാടി തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ലെസ്‌കോ ശ്രമിച്ചു. പക്ഷേ ലെസ്‌കോയുടെ കാലില്‍ തട്ടി പന്ത് വലയില്‍. സ്‌കോര്‍ 11.
ബ്ലാസ്റ്റേഴ്‌സിന്റെ പെനല്‍റ്റി ഗോള്‍ 31ാം മിനിറ്റില്‍ പെനല്‍റ്റി ഗോളിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റം തടയുന്നതിനിടെ പെനല്‍റ്റി ഏരിയയില്‍ ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിന്റെ ഹാന്‍ഡ് ബോള്‍. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ വാദിച്ചതോടെ റഫറി പെനല്‍റ്റി അനുവദിച്ചു. ദിമിത്രിയോസിന്റെ ഇടം കാല്‍ കിക്ക് വലയുടെ ഇടതുമൂലയില്‍ ചെന്നുവീണു.
ലൂണയുടെ ഗോള്‍ ജംഷഡ്പൂര്‍ ബോക്‌സില്‍ ലൂണയുടെ തകര്‍പ്പന്‍ കളി. ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്കു പാസ് നല്‍കി ജംഷഡ്പൂര്‍ ബോക്‌സിലെത്തിയ ലൂണയ്ക്കു ഷോട്ടെടുക്കുംമുന്‍പ് അടിക്കാന്‍ പാകത്തില്‍ വച്ചു നല്‍കിയത് അപോസ്തലസ് ജിയാനു. ബോക്‌സിന്റെ മധ്യത്തില്‍നിന്ന് ലൂണയുടെ ഇടം കാല്‍ ഷോട്ട് ജംഷഡ്പൂര്‍ വലയുടെ ഇടതുമൂലയില്‍ പതിച്ച് ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലെ ഏക ഗോളും ലൂണയുടേതാണ്. സ്‌കോര്‍ 31
അപ്പോസ്തലസ് ജിയാനുവിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും ദാനിയല്‍ ചീമയിലൂടെ ജംഷഡ്പൂര്‍ സമനില കാണുകയും, ദിമിയുടെ പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ലീഡ് പിടിക്കുകയും ചെയ്തതാണ് ആദ്യ പകുതിയുടെ ആകെത്തുക. നിരന്തരമായ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങള്‍ക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. ജംഷഡ്പൂര്‍ മുന്നേറ്റങ്ങള്‍ ഏതാനും കൗണ്ടറുകളില്‍ ഒതുങ്ങി. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡില്‍ തന്നെ പന്ത് ജംഷഡ്പൂര്‍ ബോക്‌സിലേക്ക് എത്തിക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ജെസല്‍ കര്‍ണെയ്‌റോയുടെ ശ്രമം ത്രോ ഇന്നില്‍ അവസാനിച്ചു. മൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായ കോര്‍ണര്‍ കിക്കെടുത്ത അഡ്രിയന്‍ ലൂണ പന്ത് സഹലിന് നല്‍കിയെങ്കിലും മികച്ചൊരു മുന്നേറ്റം സാധ്യമായില്ല. പിന്നാലെയെത്തിയ രണ്ട് കോര്‍ണറുകളും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യത്തിലെത്തിച്ചില്ല.
22-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് യുവതാരം കെ.പി. രാഹുലിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 34-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോളിനായുള്ള ശ്രമം പുറത്തേക്കുപോയി. ജിയാനു ബോക്‌സിനു മധ്യത്തില്‍നിന്നെടുത്ത ഇടം കാല്‍ ഷോട്ട് പോസ്റ്റിന്റെ ഇടതു മൂലയിലൂടെ പുറത്തേക്കു പോയി. 44ാം മിനിറ്റില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ ഷോട്ട് ജംഷഡ്പുര്‍ ഗോള്‍ വലയ്ക്കു ഭീഷണിയാകാതെ പുറത്തേക്കുപോയതും ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു നിരാശയായി. രണ്ടു മിനിറ്റായിരുന്നു ആദ്യ പകുതിയുടെ അധിക സമയം. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം കെ.പി. രാഹുലിനെ ഫൗള്‍ ചെയ്തതിന്, ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പൂര്‍ താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. റഫറി ഇടപെട്ടാണു രംഗം ശാന്തമാക്കിയത്.
ജംഷഡ്പൂരിന്റെ ഇന്ത്യന്‍ യുവതാരം ഇഷാന്‍ പണ്ഡിതയുടെ മുന്നേറ്റം രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ കുറച്ചൊന്നു പ്രതിരോധത്തിലാക്കി. ജംഷഡ്പൂര്‍ താരം ദാനിയല്‍ ചീമയെ ലക്ഷ്യമാക്കിയുള്ള പണ്ഡിതയുടെ ക്രോസ് പക്ഷേ പരാജയപ്പെട്ടുപോയി. 59ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം സന്ദീപ് സിങ്ങിന്റെ പവര്‍ഫുള്‍ ഷോട്ട് ജംഷഡ്പൂര്‍ ഗോളി പണിപ്പെട്ട് ബാറിനു മുകളിലേക്കു തട്ടിയിട്ട് രക്ഷപെടുത്തി. തുടര്‍ന്ന് സമനില ഗോള്‍ നേടാനുള്ള ജംഷഡ്പൂരിന്റെ ഏതാനും നീക്കങ്ങളും കൊച്ചിയില്‍ കണ്ടു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പ്രതിരോധത്തിലും കോട്ട കെട്ടിയതോടെ അവയെല്ലാം പാഴായി.
അഡ്രിയന്‍ ലൂണയിലൂടെ മൂന്നാം ഗോള്‍ വഴങ്ങിയതോടെ ജംഷഡ്പൂര്‍ എഫ്‌സി ആദ്യ മാറ്റം കൊണ്ടുവന്നു. മുഹമ്മദ് ഉവൈസിനു പകരം ലാല്‍ദിന്‍പുയും ബോറിസ് സിങ്ങിനു പകരം റിത്വിക് ദാസും വന്നു. തൊട്ടുപിന്നാലെ ഇരട്ട സബ്സ്റ്റിറ്റിയൂഷനുമായി കേരള ബ്ലാസ്റ്റേഴ്‌സുമെത്തി. സഹലും ജിയാനുവും പുറത്തേക്കു പോയപ്പോള്‍ പകരം വന്നത് നിഹാല്‍ സുധീഷും വിക്ടര്‍ മോംഗിലും. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പകരക്കാരന്‍ യുവതാരം നിഹാല്‍ സുധീഷിന്റെ മിന്നല്‍ നീക്കങ്ങള്‍ ജംഷഡ്പൂരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി.
72ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം ലാല്‍ദിന്‍ലിയാന റെന്ത്‌ലിയുടെ ബോക്‌സിനു വെളിയില്‍നിന്നുള്ള വലം കാല്‍ ഷോട്ട് മിസ്സില്‍ കലാശിച്ചു. 77ാം മിനിറ്റില്‍ നിഷുകുമാറിന്റെ പാസില്‍ മലയാളി ബ്ലാസ്റ്റേഴ്‌സ് താരം രാഹുലിന്റെ മികച്ചൊരു ഷോട്ടും പാഴായി. ബോക്‌സിനു മധ്യത്തില്‍നിന്നുള്ള ഇടം കാല്‍ ഷോട്ട് ഉയര്‍ന്നു പൊങ്ങി പുറത്തേക്കുപോയി. കളിയുടെ വേഗത വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുക്കൊമാനോവിച്ച് രാഹുലിനെ പിന്‍വലിച്ചു, പകരം വന്നത് മിന്നല്‍ നീക്കങ്ങള്‍ക്കു പേരുകേട്ട ബ്രൈസ് മിറാന്‍ഡയാണ്. മത്സരം അവസാന മിനിറ്റിലെത്തിയതോടെ പന്ത് പിടിച്ച് കളിക്കുകയെന്നതായി ബ്ലാസ്റ്റേഴ്‌സിന്റെ തന്ത്രം. അഞ്ച് മിനിറ്റ് അധിക സമയവും അവസാനിച്ചതോടെ കളി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. സീസണിലെ തങ്കത്തിളക്കമുള്ള മറ്റൊരു വിജയം.
പുതുവര്‍ഷദിനത്തില്‍ തൃശൂര്‍ കുന്നംകുളത്ത് വന്‍ കവര്‍ച്ച
കുന്നംകുളത്ത്:കുന്നംകുളത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച.വീട് കുത്തിത്തുറന്ന് 80 പവനോളം സ്വര്‍ണം മോഷ്ടിച്ചു. കുന്നംകുളം തൃശൂര്‍ റോഡിലെ ശാസ്ത്രജീനഗറില്‍ രാജന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഈ സമയം വീട്ടില്‍ ആരുമില്ലായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെ രാജന്റെ ഭാര്യ ദേവി വീട് പൂട്ടി കല്യാണത്തിന് പോയതായിരുന്നു.
തിരികെ മൂന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച വസ്ത്രങ്ങളും മറ്റ് സാധനങ്ങളും വാരിവലിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നോക്കുമ്പോഴാണ് സ്വര്‍ണ്ണം നഷ്ടമായതായി കാണുന്നത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ മുകളിലത്തെ നിലയിലെ വാതില്‍ തുറന്നാണ് കള്ളന്‍ അകത്ത് കയറിയിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. എതോപ്യയില്‍ ജോലി ചെയ്യുന്ന രാജന്റെ ഭാര്യ എല്‍.ഐ.സി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. വീട്ടില്‍ തനിച്ചാണ് താമസം.വീടുമായി ബന്ധമുള്ളവരോ, വീട്ടില്‍ സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത് അറിയുന്നവരോ ആണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്.