മാര്‍ ഔഗിന്‍ കുരിയാക്കോസ് അഭിഷിക്തനായി

തൃശൂര്‍:മാര്‍ ഔഗിന്‍ കുരിയാക്കോസ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു.മാര്‍ത്ത് മറിയം വലിയ പള്ളി കത്തീഡ്രലിലേ വിശുദ്ധ മദ്ബഹായില്‍ കാഥോലിക്കോസ് പാതൃയര്‍ക്കീസ് മാറന്‍ മാര്‍ ആവ തൃതീയന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ ഔഗിന്‍ കൂരിയാക്കോസിനെ ഇന്ത്യയുടെയും ദക്ഷിണ ഗല്‍ഫ് രാജ്യങ്ങളുടേയും മെത്രാപ്പോലീത്തയായി വാഴിച്ചത്.ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയില്‍ ആദ്യമായാണ് മെത്രാപ്പോലീത്തന്‍ പട്ടാഭിഷേകം നടക്കുന്നത്. ഇപ്പോഴത്തെ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായിട്ടാണ് മാര്‍ ഔഗിന്‍ കുരിയാക്കോസ് അഭിഷിക്തനായത്. മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ അപ്രേം അഥ്‌നിയേല്‍,മാര്‍ ഇമ്മാനുവേല്‍ യോസേഫ്,മാര്‍ പൗലോസ് ബെഞ്ചമിന്‍,മാര്‍ ബെന്യാമിന്‍ എല്ല്യ, ആര്‍ച്ച്ഡീക്കന്‍ വില്ല്യം തോമ പട്ടാഭിഷേകത്തില്‍ സഹകാര്‍മ്മികരായി. പി.എസ്. ശ്രീധരന്‍ പിള്ള യോഗം ഉദ്ഘാടനം ചെയ്തു.മാര്‍ തോമ മാത്യൂസ് മൂന്നാമന്‍,കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,മന്ത്രിമാരായ കെ.രാജന്‍,കെ.രാധാകൃഷ്ണന്‍,മാര്‍ തോമ മെത്രാപ്പോലീത്താ,ടി.ജെ. സനീഷ് കുമാര്‍ എംഎല്‍എ,പി.ബാലചന്ദ്രന്‍ എംഎല്‍എ,സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്താ,മേയര്‍ എം.കെ. വര്‍ഗീസ്,ഏല്യാമ്മ റോയ്,ഫാ.കെ.ആര്‍. ഈനാശു,എ.എം. ആന്റണി,ഫാ. ജോസ് ജേക്കബ് വേങ്ങാശേരി,ജേക്കബ് ബേബി ഒലക്കേങ്കില്‍ സംസാരിച്ചു.

രക്തദാന ശീലം വളര്‍ത്തുന്നതില്‍ സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും പങ്ക്: അനില്‍ അക്കര

മുളംകുന്നത്തുകാവ്: മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള, വിവിധ ആശുപത്രികളില്‍, അടിയന്തര ആവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന രക്തം ലഭ്യമാക്കുന്നതിന്, സര്‍വീസ് സംഘടനകള്‍ക്കും യുവജന സംഘടനകള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് മുന്‍ എം.എല്‍.എ അനില്‍ അക്കര പറഞ്ഞു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി ബ്ലഡ് ബാങ്കില്‍, എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മൂന്നര പതിറ്റാണ്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ജീവനക്കാരനുമായ കെ.എന്‍ നാരായണന്റെ വിരമിക്കലിനോടനുബന്ധിച്ച് എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ കോളേജ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡണ്ട് രാജു പി.എഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍, അവണൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് അവണൂര്‍, തോമസ് പി പുത്തിരി,സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ എന്‍ നാരായണന്‍,സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഗിരീഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ് മധു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എം ഷീബു, ബ്രാഞ്ച് സെക്രട്ടറി ഷാജു വി.എ, ട്രഷറര്‍ ടി.എ അന്‍സാര്‍,വനിതാ ഫോറം കണ്‍വീനര്‍ പി.മീര,പി.ബിബിന്‍,സി.സേതുമാധവന്‍,കെ.ആര്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 145 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
എറണാകുളം ജില്ലയില്‍ നാലു ഭക്ഷണശാലകള്‍ പൂട്ടിച്ചു. 9 എണ്ണത്തിന് പിഴയിട്ടു. എറണാകുളത്ത് അഞ്ചു സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി.
പരിശോധന കര്‍ശനമാകുന്നതിനിടയിലും കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാര്‍ഥിനി മരിച്ചു. കോളജ് വിദ്യാര്‍ഥിനി പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയാണ് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചത്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ. ഇടുക്കിയില്‍ ഷവര്‍മ കഴിച്ച് ഒരു കുടുംബത്തിലെ 7 വയസ്സുകാരനടക്കം 3 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

 

പരിസ്ഥിതി ലോലമേഖല: സമയപരിധി അവസാനിച്ചു; ലഭിച്ചത് 63,500 പരാതികള്‍

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച പരാതി വനം വകുപ്പിലും പഞ്ചായത്ത് ഹെല്‍പ്പ് ഡെസ്‌കുകളിലും അറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ പരാതികള്‍ ഇനി സ്വീകരിക്കില്ലെന്നും വനം വകുപ്പ് അറിയിച്ചു. ഇതുവരെ 63,500 പരാതികളാണ് ലഭിച്ചത്. ഇതില്‍ 24,528 പരാതികള്‍ പരിഹരിച്ചു. 28,493 എണ്ണം കേരള സംസ്ഥാന റിമോട്ട് സെന്‍സിങ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ (കെഎസ്ആര്‍ഇസി) അസറ്റ് മാപ്പറില്‍ അപ്ലോഡ് ചെയ്തു.
പരിസ്ഥിതിലോല മേഖല വനം വകുപ്പു പുറത്തു വിട്ട ഭൂപടങ്ങളിന്‍മേല്‍ ഇതു വരെ ലഭിച്ച പരാതികളിന്മേല്‍ നേരിട്ടുള്ള സ്ഥലപരിശോധനയും, അസറ്റ് മാപ്പര്‍ മാപ്പിലൂടെ വിവരങ്ങള്‍ അപ്ഡലോഡ് ചെയ്യുന്നതും ഒരാഴ്ച കൂടി തുടരുമെന്നു വനം വകുപ്പ് അറിയിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ സംബന്ധിച്ച കേസ് 11ന് സുപ്രീംകോടതി പരിഗണിക്കും.
പരിസ്ഥിതി ലോല മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ വനംറവന്യുതദ്ദേശ വകുപ്പുകള്‍ നടത്തുന്ന പരിശോധന പല സ്ഥലങ്ങളിലും പൂര്‍ത്തിയായില്ല. പരിശോധനയ്ക്കായി കൂടുതല്‍ സമയം അനുവദിക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. അസറ്റ് മാപ്പര്‍ ആപ് ലഭിച്ചത് വൈകിയാണ്. ലഭിക്കുന്ന പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തരംതിരിച്ചു കൈമാറി വേഗത്തില്‍ സ്ഥലപരിശോധന നടത്താനായിരുന്നു കഴിഞ്ഞ മാസത്തെ യോഗത്തിലെ തീരുമാനം. എന്നാല്‍, ചൊവ്വാഴ്ചയാണ് അസറ്റ് മാപ്പര്‍ ആപ്പ് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കിയത്.

കലയുടെ സ്വര്‍ണക്കപ്പ് കോഴിക്കോടിന്; രണ്ടാം സ്ഥാനം പങ്കിട്ട് കണ്ണൂരും പാലക്കാടും

കോഴിക്കോട്: കൗമാര കലയുടെ ‘മൊഞ്ചത്തിക്കപ്പില്‍’ വീണ്ടും മുത്തമിട്ട് കോഴിക്കോട്. 945 പോയിന്റ് നേടിയാണ് 61ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയര്‍ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയിന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 443 പോയിന്റുമായി പാലക്കാട് രണ്ടാമതും 436 പോയിന്റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്തുമാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 500 പോയിന്റുമായി കണ്ണൂരാണ് ഒന്നാം സ്ഥാനത്ത്. 499 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 482 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്.
സംസ്‌കൃത കലോത്സവത്തില്‍ കൊല്ലവും അറബിക് കലോത്സവത്തില്‍ പാലക്കാടും ഒന്നാം സ്ഥാനത്ത് എത്തി. സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലം സ്‌കൂള്‍ 156 പോയിന്റുമായി ഒന്നാം സ്ഥാനക്കാരായി. 142 പോയിന്റുമായി തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഇഎം ഗേള്‍സ് എച്ച്എസ്എസ്. രണ്ടാം സ്ഥനത്ത് എത്തി. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിനാണ് മൂന്നാം സ്ഥാനത്ത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബിഎസ്എസ്എസ് ഗുരുകുലവും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസും ഒന്നാമത് എത്തി.
സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീര്‍ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.

 

ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേര്‍ക്ക് ആക്രണം: യുവാവ് അറസ്റ്റില്‍

ആലപ്പുഴ:ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തന്‍മാര്‍ക്കും വാഹനത്തിനും നേരെ യുവാവിന്റെ ആക്രമണം. രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ ഗുരുമന്ദിരം കന്നിട്ടവെളിയില്‍ അര്‍ജ്ജുന്‍ വിഷ്ണുവിനെ (26) ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി 11.30ന് കളര്‍കോട് ജംഗ്ഷനിലായിരുന്നു സംഭവം. നിലമ്പൂര്‍ സ്വദേശികളായ 9 കുട്ടികളടക്കമുള്ള 39 അംഗ തീര്‍ത്ഥാടകസംഘം ചായകുടിക്കുന്നതിന് കളര്‍കോട് ജംഗ്ഷനില്‍ വാഹനം നിര്‍ത്തി. ഇതേ സമയം അര്‍ജ്ജുന്റെ ബൈക്കും ഇവരുടെ വാഹനത്തിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്നു. യുവാവിനൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു.
തീര്‍ത്ഥാടക സംഘത്തിലെ കുട്ടികളില്‍ ചിലര്‍ യുവാവിന്റെ ബൈക്കിനോട് ചേര്‍ന്ന് നിന്ന് ഫോട്ടോ എടുത്തു. ഇത് കണ്ടതോടെ അര്‍ജ്ജുന്‍ കുട്ടികളെ ബൈക്കില്‍ നിന്ന് തള്ളിയിട്ടുവെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ഇയാളുടെയും യുവതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന (9) എന്നീ കുട്ടികളുടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തീര്‍ത്ഥാടകരും യുവാവും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. സംഘര്‍ഷത്തില്‍ യുവാവിനും മര്‍ദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മടങ്ങിപോയ വിഷ്ണു കൈകോടാലിയുമായി തിരികെയെത്തി തീര്‍ത്ഥാടകരുടെ ബസിന്റെ വാതില്‍ ചില്ലുകള്‍ അടിച്ചുപൊട്ടിച്ച് കടന്നുകളയുകയായിരുന്നു. തീര്‍ത്ഥാത്ഥാടകരുടെ പരാതിയില്‍ ആലപ്പുഴ സൗത്ത്പൊലീസ് കേസെടുത്ത് അന്വേഷിക്കുമ്പോള്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജ്ജുന്‍ അറസ്റ്റിലായത്.

പോള്‍ മുത്തൂറ്റ് വധം: ആറ് പ്രതികളെ വെറുതെ വിട്ടതിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: പോള്‍ മുത്തൂറ്റ് വധക്കേസിലെ ആറ് പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സഹോദരന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. കേസിലെ മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷൈന്‍ പോള്‍ എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരായ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി. പ്രതികളെ വെറുതെവിട്ടതിനെതിരെ കൊല്ലപ്പെട്ട പോള്‍ എം. ജോര്‍ജിന്റെ സഹോദരന്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജാണ് സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രനെ വെറുതെ വിട്ട ഹൈക്കോടതി വിധി ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികള്‍ എല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പോള്‍ മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളെ 2019ലാണ് ഹൈക്കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയാണ് ഹൈക്കോടതി ഇവരെ വെറുതെ വിട്ടത്. വിചാരണ കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാത്ത കേസിലെ രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ മാത്രമാണ് ഹൈക്കോടതി ശരിവച്ചത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.കെ. മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭക്തിസാന്ദ്രം, ശ്രീതിരുവൈരാണിക്കുളം നടതുറന്നു

കാലടി: ആകാംക്ഷാഭരിതമായ കണ്ണുകളില്‍ ആനന്ദാശ്രു നിറച്ച് തിരുവൈരാണിക്കുളത്ത് ശ്രീപാര്‍വ്വതി ദേവിയുടെ തിരുനട തുറന്നു. മംഗല്യപട്ടുടുത്ത്, കനകാഭിഷിക്തയായി ദീപപ്രഭാവലിയില്‍ നീരാടിയ ദേവീദര്‍ശനത്താല്‍ ഭക്തമനസുകള്‍ സായൂജ്യമടഞ്ഞു. വര്‍ണ്ണാഭമായ തിരുവാഭരണ ഘോഷയാത്രയോടെയാണ് നടതുറപ്പ് ചടങ്ങുകള്‍ ആരംഭിച്ചത്. അകവൂര്‍ മന ക്ഷേത്രത്തിലെ കെടാവിളക്കില്‍ നിന്നു പകര്‍ത്തിയ ദീപവും തിരുവാഭരണങ്ങളും അകവൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, കുഞ്ഞനിയന്‍ നമ്പൂതിരിപ്പാട്, ശങ്കരന്‍ നമ്പൂതിരിപ്പാട്, നീരജ്കൃഷ്ണ എന്നിവരില്‍ നിന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂണ്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി പി.ജി. സുകുമാരന്‍, മാനേജര്‍ എം.കെ. കലാധരന്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളോടെ പുറപ്പെട്ട വര്‍ണ്ണാഭമായ ഘോഷയാത്ര ക്ഷേത്രത്തില്‍ പ്രവേശിച്ച ശേഷം മേല്‍ശാന്തി ദീപവും തിരുവാഭരണവും ഏറ്റുവാങ്ങി ശ്രീകോവിലേക്ക് എടുത്തു. ദേവിക്കു പട്ടുടയാടയും ആരഭണങ്ങളും അണിയിച്ചു ദീപാലങ്കാരങ്ങള്‍ പൂര്‍ത്തിയായെന്ന് അറിയിച്ച ഉടനെ നടതുറക്കുന്നതിന് ആചാര വിധിപ്രകാരമുള്ള ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്ര ഊരാഴ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി ദേശക്കാര്‍ തിരഞ്ഞെടുത്തിട്ടുള്ള സമുദായം തിരുമേനിചെറുമുക്ക് വാസുദേവന്‍ അക്കിത്തിരിപ്പാടും ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ ശ്രീപാര്‍വ്വതീദേവിയുടെ പ്രിയതോഴിയായി സങ്കല്‍പ്പിക്കപ്പെടുന്ന പുഷ്പ്പിണി തങ്കമണി ബ്രാഹ്മണിയമ്മയും നടയ്ക്കല്‍ സന്നിഹിതരായി. തുടര്‍ന്ന് ബ്രാഹ്മണി അമ്മ നടയ്ക്കല്‍ വന്നു നിന്ന് ‘സമുദായം തിരുമേനി മനയ്ക്കല്‍ മൂന്നേടത്തു നിന്നും എഴുന്നള്ളിയിട്ടുണ്ടോ’ എന്ന് മൂന്നു വട്ടം വിളിച്ചു ചോദിച്ചു. ‘എത്തിയിട്ടുണ്ട്’ എന്ന് സമുദായം തിരുമേനി മറുപടി നല്‍കി. തുടര്‍ന്ന് ‘നടതുറപ്പിയ്ക്കട്ടേ’ എന്ന് മൂന്നുവട്ടം വിളിച്ചു ചോദിച്ചു. ‘തുറപ്പിച്ചാലും’ എന്നു സമുദായം തിരുമേനി മൂന്നു വട്ടം മറുപടി പറഞ്ഞു. പിന്നാലെ ‘തിരുമേനി നടതുറന്നാലും’ എന്നു പുഷ്പ്പിണി അറിയിച്ചതോടെ ശ്രീപാര്‍വ്വതീദേവിയുടെ തിരുനട തുറന്നു. ദീപാരാധനയ്ക്കുശേഷം ദേവിയെ പാട്ടുപുരയിലേക്ക് ആനയിച്ചിരുത്തി. തുടര്‍ന്ന് ദേവിയുടെ തിരുനടയില്‍ വ്രതം നോറ്റ മങ്കമാര്‍ തിരുവാതിര പാട്ടുപാടി ചുവടുവച്ചു പൂത്തിരുവാതിര കൊണ്ടാടി. രാത്രി മുഴുവന്‍ പാട്ടുപുരയില്‍ വസിക്കുന്ന ദേവിയോടൊപ്പം ബ്രാഹ്മണി പാട്ടുപാടി പുഷ്പിണി കൂട്ടിരിക്കും. നടതുറപ്പിന്റെ 12 നാളുകളില്‍ രാത്രി നട അടച്ചശേഷം ദേവിയെ പാട്ടുപുരയിലേക്ക് എഴുന്നള്ളിക്കുകയും പുലര്‍ച്ചെ നടതുറക്കുന്നതിനു മുന്നോടിയായി തിരികെ ശ്രീകോരിലേക്ക് എഴുന്നള്ളിക്കുകയും ചെയ്യും. രാവിലെ 4 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശനം. തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്തുന്നതിനും വിശാലമായ പന്തലും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ദര്‍ശനം കൂടാതെ വെര്‍ച്വല്‍ ക്യൂ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ ക്യൂ നില്‍ക്കുന്ന പന്തലുകളില്‍ തന്നെയാണ് വഴിപാട് കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ മുതല്‍ അന്നദാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുടിവെള്ളമില്ല, കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം

തൃശൂര്‍: കോര്‍പ്പറേഷനില്‍ പ്രത്യേകിച്ച് പഴയ മുനിസിപ്പല്‍ പ്രദേശത്ത് കുടിവെള്ളം മുടഹ്ങി മാസം പിന്നിട്ടിട്ടും നടപടി എടുക്കാത്തതില്‍ കോര്‍പ്പറേഷന്‍ പ്രധാന കവാടം അടച്ച് കോണ്‍ഗ്രസ് പ്രതിഷേധം.സമരം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്തു.കാലികുടങ്ങളും, പ്ലേ കാര്‍ഡും ഏന്തി പ്രധാന കവാടം അടച്ച് വനിത കൗണ്‍സിലര്‍മാരടക്കം കുത്തിയിരിപ്പ് സമരം നടത്തി.
140 കോടി അമൃതം പദ്ധതിയില്‍ കുടിവെള്ള പദ്ധതികള്‍ക്ക് വേണ്ടി മാത്രം ചെലവ് ചെയ്തിട്ടും, കോര്‍പ്പറേഷനിലെ ജനങ്ങള്‍ക്ക് കുടി വെള്ളം ലഭിക്കുന്നില്ലയെന്നും, 140 കോടിയില്‍ 100 കോടിയും പൈപ്പുകള്‍ വാങ്ങിക്കൂട്ടി മണ്ണിനടിയില്‍ കുഴിച്ചിട്ട് കമ്മീഷന്‍ വാങ്ങുകയാണ് എല്‍.ഡി.എഫ് ഭരണസമിതി ചെയ്തതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോസ് വളളൂര്‍ ആരോപിച്ചു.എന്തുകൊണ്ടാണ് കുടി വെള്ളം കിട്ടാത്തതെന്ന് ഭരണസമിതിക്ക് നേതൃത്വം നല്‍ക്കുന്ന സി.പി.എം ജനങ്ങളോട് തുറന്നു പറയണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലിന് അകത്തും, പുറത്തും, മേയറോടും സി.പി.എം നേതൃത്വത്തോടും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരോടും, നിരവധി തവണ ആവശ്യപ്പെട്ടിട്ടും കുടിവെള്ളക്ഷാമം രൂക്ഷമാവുകയല്ലാതെ കുടിവെള്ളക്ഷാമം പരിഹരിക്കുവാന്‍ ശാശ്വതമായ ഒരു നടപടിയും സ്വീകരിച്ചില്ലയെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പറഞ്ഞു.
സമരത്തിനിടെ രാജന്‍ പല്ലന്‍,എന്‍.എ. ഗോപകുമാര്‍,മുകേഷ് കൂളപറമ്പില്‍,വിനീഷ് തയ്യില്‍,ശ്രീലാല്‍ ശ്രീധര്‍ എന്നിവരെ ഈസ്റ്റ് പോലീസ് വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി, പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.ഐ.പി.പോള്‍,ജോണ്‍ ഡാനിയല്‍,ജെയ്ജു സെബാസ്റ്റ്യന്‍,ഇ.വി.സുനില്‍ രാജ്,ലാലി ജെയിംസ്,എന്‍.എ. ഗോപകുമാര്‍,ചിപ്പ് ജയപ്രകാശ് പൂവത്തിങ്കല്‍,കെ രാമനാഥന്‍,മുകേഷ് കുളപ്പറമ്പില്‍,ശ്യാമള മുരളീധരന്‍,റെജി ജോയ്,സിന്ധു ആന്റോ,ലീലാ വര്‍ഗീസ്,നിമ്മി റാപ്പായി,വിനേഷ് തയ്യില്‍,സുനിതാ വിനു,മേഴ്‌സി അജി,ശ്രീലാല്‍ ശ്രീധര്‍,അഡ്വ. വില്ലി,രന്യബൈജു,എബി വര്‍ഗീസ്,സനോജ് പോള്‍ നേതൃത്വം നല്‍കി.

സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയില്‍, കരിദിനമാചരിച്ച് കോണ്‍ഗ്രസ്

തൃശൂര്‍: സത്യപ്രതിജ്ഞാ ലംഘനം നടത്തി ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രിസഭയില്‍ നിന്നും പുറത്തായ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ സത്യപ്രതിജ്ഞാ ദിവസമായ  കോണ്‍ഗ്രസ് ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു.കോണ്‍ഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു.
കരിദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃശൂര്‍ ടൗണില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഐ.പി പോള്‍ അധ്യക്ഷത വഹിച്ചു.സുനില്‍ അന്തിക്കാട്,ജോണ്‍ ഡാനിയേല്‍,രാജേന്ദ്രന്‍ അരങ്ങത്ത്,രാജന്‍ പല്ലന്‍,കെ.എച്ച് ഉസ്മാന്‍ഖാന്‍,കെ.എഫ് ഡൊമിനിക്, സി.ഡി ആന്റസ്,കെ.ഗോപാലകൃഷ്ണന്‍,രവി ജോസ് താണിക്കല്‍,കെ.ഗിരീഷ്‌കുമാര്‍,എം.എസ് ശിവരാമകൃഷ്ണന്‍,അഡ്വ.സുബി ബാബു,ഫ്രാന്‍സിസ് ചാലിശ്ശേരി,ബൈജു വര്‍ഗ്ഗീസ്,ഹാപ്പി മത്തായി,എ.കെ സുരേഷ്,ജെയിംസ് പാലമറ്റം,ഷീല രാജന്‍ പ്രസംഗിച്ചു.
കൊടുങ്ങല്ലൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.യു സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ടി.എം നാസറും ഒല്ലൂരില്‍ ഡേവിസ് ചക്കാലക്കലിന്റെ അധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും മണലൂര്‍ ഈസ്റ്റ് മണ്ഡലത്തില്‍ എം.വി അരുണിന്റെ അദ്ധ്യക്ഷതയില്‍ ടി.എം നൗഷാദും പുത്തൂരില്‍ സിനോയ് സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ ജെയ്ജു സെബാസ്റ്റ്യനും പാവറട്ടിയില്‍ ആന്റോ ലിജോയുടെ അദ്ധ്യക്ഷതയില്‍ ഒ.ജെ ഷാജന്‍ മാസ്റ്ററും എരുമപ്പെട്ടിയില്‍ വി. കേശവന്‍, ചാലക്കുടിയില്‍ വി.ഒ പൈലപ്പന്‍,എടവിലങ്ങ് മണ്ഡലത്തില്‍ സി കെ സോമന്‍, എസ്എന്‍ പുരം മണ്ഡലത്തില്‍ സുനീഷ് പെരിഞ്ഞനം,അഴീക്കോട് മണ്ഡലത്തില്‍ പി.കെ ഷംസുദ്ദീന്‍,തൈക്കാട് മണ്ഡലത്തില്‍ സ്റ്റീഫന്‍ മാസ്റ്റര്‍,കുന്നംകുളത്ത് കെ.ജയശങ്കര്‍,അടാട്ട് വിപിന്‍ വടേരിയാട്ടില്‍ കരിദിനം ഉദ്ഘാടനം ചെയ്തു.