30 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സതീശന്‍ പാച്ചേനി ഓര്‍മയായി, വിടപറഞ്ഞത് കോണ്‍ഗ്രസ് ഭവന് സ്വന്തം വീട് വിറ്റ നേതാവ്

വായിരിച്ചിരിക്കേണ്ടവ

കണ്ണൂര്‍: കെപിസിസി അംഗവും കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഈ മാസം 19ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. സംസ്‌കാരം നാളെ പതിനൊന്നു മണിയോടെ പയ്യാമ്പലത്ത് നടക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭയിലേക്കും ഒരു തവണ പാലക്കാട് ലോക്സഭ സീറ്റിലും മത്സരിച്ചിട്ടുണ്ട്.
തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തില്‍ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടര്‍ന്നുകയറിയത് വലതുപക്ഷം ചേര്‍ന്നും. പ്രമാദമായ മാവിച്ചേരി കേസില്‍ ഉള്‍പ്പെടെ നിരവധി തവണ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജയില്‍ശിക്ഷ അനുഭവിക്കുകയും അനവധി കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത പാച്ചേനി ഉറുവാടന്റെ കൊച്ചു മകനായിരുന്നു പാച്ചേനി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരും കര്‍ഷക തൊഴിലാളികളുമായ പരേതനായ പാലക്കീല്‍ ദാമോദരന്റെയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനി ജനിച്ചത്.
പാച്ചേനി സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രാഥമിക പഠനത്തിനു ശേഷം ഇരിങ്ങല്‍ യുപി സ്‌കൂള്‍, പരിയാരം സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് പ്രീഡിഗ്രിയും പയ്യന്നൂര്‍ കോളജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും നേടി. കണ്ണൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ഡിപ്ലോമ നേടി.
അടിയന്തരാവസ്ഥയുടെ ദുരുപയോഗത്തിനെതിരെ 197778 ലെ ഗുവാഹത്തി എഐസിസി സമ്മേളനത്തില്‍ എ.കെ.ആന്റണി നടത്തിയ പ്രസംഗം പത്രത്താളുകളിലൂടെ അറിഞ്ഞതാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന പാച്ചേനിയെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിച്ചത്. എ.കെ.ആന്റണി മുന്നോട്ടു വച്ച മൂല്യാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള ആദരവ് സ്‌കൂള്‍ കാലയളവില്‍ കെഎസ്യുവില്‍ അണിചേരാന്‍ പ്രേരണയായി. പരിയാരം ഹൈസ്‌കൂള്‍ പഠിക്കുമ്പോള്‍ ആദ്യമായി രൂപീകരിക്കപ്പെട്ട കെഎസ്യു യൂണിറ്റിന്റെ പ്രസിഡന്റായി. പിന്നീട് കണ്ണൂര്‍ പോളിടെക്‌നിക്കിലും കെഎസ്യു യൂണിറ്റ് പ്രസിഡന്റായി. കെഎസ്യു താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നിങ്ങനെ 1999 ല്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് വരെയായി. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ ഇളമുറക്കാരന്‍ കെഎസ്യു ആയെന്നറിഞ്ഞപ്പോള്‍ തറവാട്ടില്‍ നിന്നു പതിനാറാം വയസ്സില്‍ പടിയിറക്കിയെങ്കിലും റേഷന്‍ കാര്‍ഡില്‍ നിന്ന് പേരു വെട്ടിയെങ്കിലും അതിലൊന്നും പാച്ചേനി തളര്‍ന്നില്ല. കോണ്‍ഗ്രസായാല്‍ കയറിക്കിടക്കാന്‍ വീടും പഠിക്കാന്‍ പണവും കിട്ടില്ലെന്നായിട്ടും തന്റെ തീരുമാനത്തില്‍ നിന്നു പിന്‍മാറിയുമില്ല.
കെഎസ്യുവിലെ ഭാരവാഹിത്വം ഒഴിഞ്ഞതോടെ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാതെ തന്നെ കെപിസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് സംഘടനാതലപ്പത്തേക്ക് പാച്ചേനിക്കു സ്ഥാനക്കയറ്റം ലഭിച്ചു. 2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2016 ഡിസംബര്‍ മുതല്‍ 2021 വരെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി. ഡിസിസി പ്രസിഡന്റായിരിക്കെ സ്വന്തം വീടുണ്ടാക്കുന്നതിനേക്കാളേറെ കരുതലോടെ മേല്‍നോട്ടം വഹിച്ചു നിര്‍മിച്ച കണ്ണൂര്‍ ഡിസിസി ഓഫിസ് ‘കോണ്‍ഗ്രസ് ഭവന്‍’ പൂര്‍ത്തിയാക്കിയത് പാച്ചേനിയുടെ നേതൃത്വമികവായി. സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ ജില്ലയില്‍, ഇന്ത്യയിലെ തന്നെ ഏറ്റവും വിസ്തൃതിയുള്ള കോണ്‍ഗ്രസ് ഓഫിസുകളിലൊന്നുണ്ടെന്ന ഖ്യാതിയും മേല്‍വിലാസവും എഴുതിച്ചേര്‍ത്താണ് സതീശന്‍ പാച്ചേനി ഡിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതും.
മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോണ്‍ഗ്രസിനു നഷ്ടമാകുന്നത്. പാര്‍ലമെന്ററി രംഗത്ത് അധികം അവസരം ലഭിച്ചില്ലെങ്കിലും പരാതികളില്ലാതെ പാര്‍ട്ടിയില്‍ ശക്തമായും സജീവമായും നിലകൊണ്ട വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. ജനകീയ വിഷയങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി തവണ ജില്ലയിലും പുറത്തും പദയാത്രകള്‍ നടത്തിയതിലൂടെയും പാച്ചേനി ശ്രദ്ധേയനായി. സ്ഥാനമുള്ളപ്പോഴും ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേനിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വേറിട്ട നേതാവാക്കിയത്.
സിപിഎം കോട്ടകളില്‍ വമ്പന്‍ എതിരാളികള്‍ക്കെതിരെ മത്സരിച്ചായിരുന്നു സതീശന്‍ പാച്ചേനിയുടെ തിരഞ്ഞെടുപ്പിലെ ആദ്യ പോരാട്ടങ്ങള്‍. നിയമസഭയിലേക്കു രണ്ടു വട്ടം മലമ്പുഴയില്‍ വി.എസ്.അച്യുതാനന്ദനെതിരെയും ഒരുവട്ടം തളിപ്പറമ്പില്‍ എം.വി.ഗോവിന്ദനെതിരെയും പാച്ചേനിയെ തന്നെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നിയോഗിച്ചു. ഇരിങ്ങല്‍ സ്‌കൂളില്‍ സ്വന്തം അധ്യാപകനായിരുന്ന, ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരായ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പു ഗോദയില്‍ ഗുരുവിനെതിരെ ശിഷ്യന്റെ പോരാട്ടമായും മറ്റുമുളള വിലയിരുത്തലിലൂടെയും ശ്രദ്ധേയമായി. മത്സരിച്ച എല്ലായിടത്തും വീറോടെ പൊരുതിയെങ്കിലും അവിടെയെല്ലാം പാച്ചേനിക്ക് കാലിടറി. കണ്ണൂര്‍ മണ്ഡലത്തില്‍ അവസാനത്തെ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും മല്‍സരിച്ചെങ്കിലും ജയം ഒഴിഞ്ഞുനിന്നു. തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ ജീവനക്കാരിയായ കെ.വി.റീനയാണ് ഭാര്യ. മക്കള്‍: ജവഹര്‍, സാനിയ.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -